By Diana Sankeerthanam
അനന്തതയുടെ അളവുകോലുകൾ യാത്രകളിലാണുടക്കിയത്
ഒരു മിഴിയോരം
കടന്നകലുന്നകാഴ്ചകളുടെ
കാണാപ്പുറങ്ങൾക്ക്
ഋതുക്കളായിരുന്നുപേരുകൾ
പിറവിയിലൂടെയുരുവാകുന്ന
സഞ്ചാരപഥങ്ങൾ
മനസ്സെന്നാരോവിളിച്ചപോലൊരു
പ്രപഞ്ചം,
ഒഴിഞ്ഞ കൂടിനുള്ളിൽ
ആദ്യംചേക്കേറിയ സ്വപ്നങ്ങളുടെ മഞ്ഞുതുള്ളിയിൽ
പതിക്കുന്ന സൂര്യരശ്മികൾ,പിന്നെയും
മോഹിപ്പിച്ചുകൊണ്ടേയിരുന്നു,
മഴവില്ലുകളും,വെള്ളാരംകല്ലുകളും
പുഴയോരത്തിരുന്നു
കാൽനനച്ചുരസിച്ച ഓർമ്മകൾ
വെള്ളാരംകല്ലുകളിൽത്തട്ടിച്ചിതറുന്ന നീർമുത്തുകൾ പിന്നെയുംകണ്ടത്
ഒരു ശിശിരത്തിന്റെ
നഗ്നനതയിലാണ്…
വസന്തംചുണ്ടുകളിലിറ്റിച്ചു,കുന്നോളം
മോഹങ്ങൾ കൊഴിച്ചിട്ടച്ചകന്ന
ചുവന്നചെറിപ്പഴങ്ങളിൽ കിനിയും
ചെറു പുളിപ്പാർന്ന മധുരം..
ഒരു സിമന്റുബഞ്ചിലൊറ്റയ്ക്കിരിക്കുന്ന
മുട്ടോളമെത്തുന്ന പുള്ളിയുടുപ്പിട്ട
തൊപ്പിവച്ച മയക്കമാർന്ന
നീലക്കണ്ണുകളുള്ള
ജൂതപ്പെൺകുട്ടിയുടെ
ദിവാസ്വപ്നങ്ങളിലെ
ആട്ടിടയന്റെ താഴ് വരകൾ..
അതേ…ഞാൻ വരയ്ക്കുകയാണ്
എന്റെ മോഹങ്ങളുടെ മിഴിവാർന്ന ചിത്രം
നിനക്കായ്…
നോക്കൂ,ആസ്വാദനത്തിന്റെ
വർഷരേണുക്കളിൽ ആനന്ദംഅലകളായുയരുമ്പോഴും
അധികം സ്പന്ദിക്കുന്നത്
അറിയാതെ മഷി—
പടർന്നൊരേകാന്തതയല്ലേ…
dianasankeerthanam@gmail.com