By Sooraj K
ജനൽപാളിയിലൂടെ നോക്കി
രണ്ടുപേർ പരസ്പരം തിന്നുന്നു.
കണ്ണുതുടച്ച് വീണ്ടും നോക്കി
മരണമാണോ…..?
അല്ല മരണം പോലെ ഒന്ന്.
ഒരാൾ കൃഷ്ണനല്ലെ
മറ്റൊരാൾ രാധയും
ഒരാൾ റോമിയോയല്ലെ
മറ്റൊരാൾ ജൂലിയറ്റ്
ഒരാൾ മേഘരൂപനല്ലെ
മറ്റൊരാൾ മുടിയഴിച്ചിട്ട
ഒരു കവിത….!
ആരോ ഒരാൾ തിന്ന് തിന്ന്
ഹൃദയത്തിനടുത്തെത്തി.
ആദ്യം അത്
സ്വപ്നങ്ങളെ
പാട്ടുകളെ
ഒച്ചകളെ
കാഴ്ചകളെ തിന്നു തീർത്തു.
പിന്നെ പതുക്കെ ഏന്തോ ഒന്ന്
തികട്ടി വരുന്നു
വളരെ തിളക്കമുള്ള എന്തോ ഒന്ന്.
പരസ്പരം ആരും വിട്ടുകൊടുത്തില്ല
ഭ്രാന്തമായൊരു വേട്ടയാടൽ.
പേടി തോന്നി….!
രണ്ടുലോകങ്ങൾ ഇല്ലാതാവുന്നു
പുതിയൊരു ആകാശത്തിന്റെ
ജനനമാണ്
നക്ഷത്രങ്ങളില്ലാത്ത
സൂര്യന്റെ കാർക്കശ്യമില്ലാത്ത
ഏകാകിയായൊരാകാശം.
എങ്ങനെയാണ് പരസ്പരം തിന്ന്
തീർക്കുക….!
അവസാനമില്ലാത്ത ഒരിരതേടലാണത്
ആത്മാവിന്റെ ഇരതേടൽ.
soorajvlpy@gmail.com