By Jophin Manimala
അററം പിഞ്ചിയ കൈതോലപ്പായയുടെ
മണമാണ് ആദ്യം മറന്നത്.
കാലിനടിയിലിട്ട് ചവിട്ടിയരച്ചതിന്റെ പേര്
മുക്കുറ്റിയെന്നായിരുന്നുവെന്ന്
കാലിക്കച്ചവടക്കാരനാണ് ഓർമിപ്പിച്ചത്.
പുഴയുടെ മടിത്തട്ടിൽ
മാനത്തേക്കണ്ണി ഉറങ്ങുന്നുണ്ടെന്ന്
കുടിച്ചുവറ്റിച്ചപ്പോൾ ഓർത്തില്ല.
ദാഹമകറ്റാൻ വെള്ളം തന്ന
വേശ്യയുടെ പേരും മറന്നു.
കുന്നിന് പറയാൻ കഥകളുണ്ടായിരുന്നുവെന്ന്
മനപ്പൂർവം മറന്നപ്പോൾ
കുന്നിരുന്നിടത്ത് കുഴിയായി.
മുടിക്കുത്തിന് പിടിച്ച് വലിച്ചിഴച്ചവളുടെ
പൊക്കിൾക്കൊടിയുടെ കഥയും
കിട്ടിയ കാശ് കുറഞ്ഞെങ്കിലും
വിറ്റുതുലച്ചവളുടെ
ചോരയൊഴുക്കിന്റെ കഥയും
പണ്ടെങ്ങോ കേട്ടിരുന്നുവെങ്കിലും
ഇപ്പോൾ ഓർത്തെടുക്കാനാവുന്നില്ല.
തൊട്ടുമുമ്പാണ് പേര് മറന്നത്.
അന്വേഷിക്കേണ്ട സ്ഥലം
പാടേ മറന്നുകഴിഞ്ഞിരിക്കുന്നു.. !!
jophinmanimala@gmail.com