By ഡോ. ദീപ സ്വരൻ
എത്ര ഓമനിച്ചീടിലും വാക്കുകൾ
ചെറ്റു നേരം പിണങ്ങിപ്പിരിഞ്ഞു പോം
എത്ര സൂക്ഷ്മമായ് കോർത്തെടുത്തീടിലും
കെട്ടഴിഞ്ഞു കുതിച്ചിടും പിന്നെയും
ലക്ഷ്യമില്ലാതൊടുക്കത്തിലേക്കെത്തി –
യസ്ഥിപൊള്ളിക്കുമസ്ത്രമായ്ത്തീരിലും
വാക്കൊടുങ്ങാത്ത നോക്കിനാലത്രമേൽ
വീർപ്പടക്കി നാമുള്ളിൽത്തപിക്കിലും
പിന്നിരുട്ടിൽ നിന്നിത്തിരിപ്പൊൻവെയിൽ
ചൂഴ്ന്നെടുക്കാതിരിക്കുന്നതെങ്ങിനെ?
ഒറ്റവാക്കിൻ വരൾക്കാറ്റൊരുക്കി നാം
തച്ചുടയ്ക്കുന്നൊരുറ്റ ബന്ധങ്ങളിൽ
കെട്ടകാലം കടുംമുഴക്കങ്ങളായ്
കൊട്ടിയേറി കനൽക്കല്ലുരച്ചിടും.
ആഴിയോളം പെരുക്കമില്ലെങ്കിലും
തീ പടർത്തുന്ന വീഞ്ഞു പാത്രങ്ങളായ്
ഏതുവാക്കിന്റെ ഓരത്തിരുന്നതിൻ
മൗനമോതി നാം വാചാലരാകണം?
drdeepaswaran@gmail.com