By പീതാംബരൻ നായർ, കൽക്കത്ത
ശ്ലോകകന്യ – വൃത്തം മന്ദാക്രാന്ത
ഹൃത്തിൽക്കേറിപ്പരിചിനൊടു നീ നൃത്തമാടീടണം മേ,
‘വൃത്ത’ച്ചേലച്ചമയമൊടു മേവുന്ന സുശ്ലോകകന്യേ
നിത്യം നീയൊത്തിവനു തരമായീടുമീയല്പനേരം,
സത്യം ചൊന്നാ,ലഴകു പകരുന്നെന്റെയുൾപ്പൂവിനുള്ളിൽ
വാർദ്ധക്യം – വൃത്തം സ്രഗ്ദ്ധര
വാർദ്ധക്യം വന്നണഞ്ഞാൽ നവശിശുസമമാം മർത്ത്യരെല്ലാം ജഗത്തിൽ,
കേഴാനല്ലാതെ മറ്റെന്തിനുമവനുതുണക്കന്യർ മാറാതെ വേണം
ഭേദം പാർത്തീടിൽ മുഖ്യം, ശിശുവരുളിടുമേവർക്കുമാനന്ദമെന്നും,
വൃദ്ധന്മാരോ വെറുപ്പും -നിജതനയനുമേ – വാർദ്ധകം കഷ്ടമോർത്താൽ!
സുഖസൗകര്യം – വൃത്തം മന്ദാക്രാന്ത
“ഖ്യാതിക്കില്ലാ കൊതി, ധനമതിന്നൊട്ടുമില്ലാർത്തി, ഗേഹം,
വാഹം, ഭൂഷാ,യിവയിലിവനില്ലൊട്ടുമേ കമ്പമെന്നും”
ചൊല്ലില്ലാ ഞാൻ, ചില ചെറിയ മോഹങ്ങളുണ്ടെന്റെ ചിത്തേ,
സന്യാസിക്കും സകലസുഖസൗകര്യമിന്നൊട്ടു കാമ്യം!
nairkp60@gmail.com