കുട്ടി ജനിച്ചു.
മാത്തനും നീലിക്കും സന്തോഷായി.
ഏറെ കാലത്തെ കാത്തിരിപ്പായിരുന്നു.
പിണക്കം മറന്ന് നീലീടെ ‘അമ്മ വന്നു, കുട്ടിക്ക് കൈനിറയെ സമ്മാനവുമായി;
മാത്തന്റെ ‘അമ്മ അവരെ കൈനീട്ടി സ്വീകരിച്ചു.
കുട്ടിയെ കാണാൻ ഹംസക്ക എത്തി; രാമൻ നായർ കുടുംബമായി വന്നു.
ജോസഫ് പിള്ളേരേം കുട്ടിയാണെത്തി യത്.
കുട്ടി വളർന്നു.
പള്ളിയിൽ മമോദിസ മുങ്ങി.
നീലിയുടെ അച്ഛന്റെ കൂടെ അമ്പലത്തിൽ ഉത്സവത്തിന് പോയി, കഥകളി കൺകുളിർക്കെ കണ്ടു.
അഞ്ചാം വയസ്സിൽ മാത്തൻ കുട്ടിയെ കാർമ്മൽ പള്ളിക്കൂടത്തിൽ ചേർത്തു.
ക്ലാസ് ടീച്ചർ മലയാളം അധ്യാപിക മേരിക്കുട്ടിടീച്ചർ.
ബെഞ്ചിൽ കൂടെ ഇരിക്കുന്നത് സുഹ്‌റയും രമ്യയും.
കുട്ടി വീണ്ടും വളർന്നു.
ഏഴാം തരത്തിൽ എത്തി.
അപ്പോഴും മലയാളം ടീച്ചർ മേരിക്കുട്ടി തന്നെ.
അന്ന് പഠിപ്പിച്ചത് ഉള്ളൂരിന്റെ പ്രേമസംഗീതം;
ലോകത്തിൽ ഒരു മതമേ ഉള്ളൂ എന്നും അതു സ്നേഹമാണെന്നും ടീച്ചർ അലങ്കാര ഉൽപ്രേക്ഷകളുടെ സഹായത്തോടെ വിവരിച്ചു.
സുഹ്‌റയും രമ്യയും കുട്ടിയും കൈചേർത്തു പിടിച്ചു ചിരിച്ചു.
കുട്ടി ഒൻപതാം തരത്തിൽ എത്തി.
മലയാളം സാർ റഫീക്കായിരുന്നു.
ശ്രീ നാരായണഗുരുവിന്റെ ജീവിതമായിരുന്നു പാഠഭാഗം.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്; ഗുരു വചനം പറഞ്ഞപ്പോ ആ കണ്ണുകൾ തിളങ്ങി.
കുട്ടി പിന്നേം വളർന്നു.
12 ആം തരത്തിൽ എത്തി.
മലയാളം ക്ലാസ്സിൽ പഠിപ്പിച്ചത് സഹോദരൻ അയ്യപ്പൻ ഉദ്ധരണികൾ.
ജാതി വേണ്ട മതം വേണ്ട മനുഷ്യന്.
കുട്ടിക്കണ്ണുകൾ വീണ്ടും തിളങ്ങി.
കുട്ടി ഉപരിപഠനത്തിനു ചേർന്നു;
ഐച്ഛിക വിഷയം മലയാളം.
മലയാളത്തിലെ അന്നേവരെയുള്ള സാഹിത്യമൊക്കെ ടീച്ചർമ്മാർ പഠിപ്പിച്ചു.
പഠിച്ച സ്കൂളിൽ തന്നെ കുട്ടി ടീച്ചരായി..
കല്യാണപ്രായമായപ്പോ മാത്തൻ പത്രത്തിൽ പരസ്യം കൊടുത്തു.
‘മിശ്രവിവാഹിതരുടെ മകൾ ‘അമ്മ ഹിന്ദു; അച്ഛൻ ക്രിസ്ത്യാനി. ഇപ്പോൾ ക്രിസ്തുമത വിശ്വാസത്തിൽ. വെളുത്ത നിറം.26 വയസ്;5’4. അനുയോജ്യമായ ആലോചനകൾ ക്ഷണിക്കുന്നു.’
ഈ കാലമത്രെയും പഠിച്ചതും ഇപ്പൊൾ പഠിപ്പിക്കുന്നതും വിഡ്ഢിത്തമാണെന്ന് മനസിലാക്കിയ കുട്ടി പേപ്പറും പേനയും എടുത്ത് രാജി കത്തെഴുതി പോസ്റ്റ് ചെയ്തു.
നന്നായിട്ടുണ്ട്, സുഹൃത്തേ…
നന്നായിട്ടുണ്ട്.. സുഹൃത്തേ….