“നിങൾ വിശുദ്ധ ചുംബനത്താൽ അന്യോന്യം അഭിവാദനം ചെയ്യുവിൻ” (1 കൊറിന്തോസ് 16:20)
“വിശുദ്ധ ചുംബനം കൊണ്ട് എല്ലാ സഹോദരരെ യും അഭിവാദനം ചെയ്യുവിൻ” (1 തെസലോണിയർ 5:26)
“സ്നേഹ ചുംബനം കൊണ്ട് നിങ്ങൽ പരസ്പരം അഭിവാദനം ചെയ്യുവിൻ” (1 പത്രോസ് 5:14)
തൊട്ടടുത്ത ജോയിഗിരി കോൺവെന്റിൽ നിന്നും വികാരിയച്ചന്‍െറ കിടക്കവിരി മാറ്റുവാൻ നിയോഗിക്കപ്പെട്ട കൊച്ചു സിസ്റ്റർ എൽസ് റാണിയെ ചേർത്തുനിർത്തി, വിശുദ്ധ ചുംബനത്തിന്റെ ആത്മീയവശങ്ങളെക്കുറിച്ച് ഫാദര്‍ സേവിറോനിയോസ് വാചാലനായി. ചുംബനത്തിലെ ആത്മീയത പൂർണമായും ഉൾക്കൊള്ളാൻ ആയില്ലെങ്കിലും വിഃ പത്രോസിനെയും വിഃ പൗലോസിനെയും ഓര്‍ത്ത് ചുംബനത്തിന്റെ പ്രായോഗിക തലങ്ങളിലേക്ക് കടന്ന അച്ചന്‍െറ മുൻപിൽ സിസ്റ്റർ തളർന്നു നിന്നു . വിശുദ്ധ ചുംബനത്തിൽ നിന്നും അതിനടുത്തുള്ള സങ്കീര്‍ണ്ണമായ മേഖലകളിലേക്ക് അച്ചന്‍ ധീരമായി പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ എല്‍സ്റാണി കുതറിയോടി മഠത്തിന്‍റെ അടുക്കളയില്‍ കയറി കതകടച്ചു. കൊച്ചുസിസ്ററര്‍ക്ക് ഇത്ര ധിക്കാരമോ? സുപ്പീരിയറമ്മ പുറകെ എത്തി അടുക്കളക്കാരി ഏത്തലമ്മയെ പുറത്താക്കി കതകടച്ചു കുറ്റിയിട്ടു. അടുക്കളയിൽ പപ്പടം കാച്ചുന്നതിന് ഏത്തലമ്മ വെച്ച എണ്ണ ഉരുളിയിൽ തിളച്ചുമറിയുന്നു . മൂലയിൽ ചുരുണ്ടുകൂടി കൊച്ചുസിസ്ററര്‍ എല്‍സ്റാണി….
അന്ന് വൈകുന്നേരം എൺപതു ശതമാനം പൊള്ളലോടെ എല്‍സ്റാണിയെ പളളിയാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറ്റേ ദിവസം സെന്റ് തോമസ് ഡേ. വെളുപ്പിന് 5 മണിക്ക് ജോയിഗിരിയില്‍ പ്രഭാതമണി മുഴങ്ങുന്നതിനു മുമ്പായി എല്‍സ്റാണി അന്ത്യശ്വാസം വലിച്ചു. അന്ന് വൈകിട്ട് ജനറളേറ്റിലെ റിട്രീറ്റ് ഹാളില്‍ ചേർന്ന ഏഴുദിന ധ്യാനത്തിന്റെ സമാപന യോഗത്തിൽ സിസ്റ്റർ എല്‍സ്റാണിയുടെ ‘അപകട’ മരണത്തില്‍ അനുശോചനം അർപ്പിച്ചുകൊണ്ട്, കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടെ മഹത്വീകരിക്കപ്പെട്ട കൊച്ചുത്രേസ്യയുടെ കഥ പറഞ്ഞ്, സഹനത്തിന്റെയും ത്യാഗത്തിന്റെയും ശരശയ്യ ഇരന്നു വാങ്ങിയ അൽഫോൻസാമ്മയുടെ അന്ത്യ നിമിഷങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് ജനറളാമ്മയുടെ അദ്ധ്യക്ഷപ്രസംഗം കത്തിക്കയറുകയാണ്…പുറത്ത് ജോയിഗിരിയുടെ പടിഞ്ഞാറന്‍ ചക്രവാളം ചുവന്നു തുടുത്തു.
Very revealing. A small story to tell a big possibility/fact(?).
Congrats Paulose sir.
Nalla ezhuthu…