മരണമാണെനിക്കിഷ്ടം സുഹൃത്തേ
ഏന്തി വലിഞ്ഞു
മുഷിഞ്ഞൊരീ ജീവിതം
തോളിൽ പേറുന്ന മാറാപ്പുപോലെ
ഏന്തി നടക്കുവാനില്ലെനിക്കാഗ്രഹം
പൊന്നോമനപ്പൈതലെ
പാതവക്കത്തുകിടത്തിയിട്ടമ്മ
പൊട്ടിക്കരഞ്ഞുകൊണ്ടോടുന്ന
കാലം ഇതറിയുമോ നിനക്ക്?
പതി പത്നിയെ എണ്ണയിൽ കുളിപ്പിച്ചു
ചിതയൊരുക്കുന്നു, പത്നിയോ
പതിയുടെ തലയറുത്തെടുക്കുന്നു
അച്ഛൻ മകനെ, മകൻ അച്ഛനെ
കഠാരയുടെ നിയമം പഠിപ്പിക്കുന്നു
ഗുരുവിനെത്തല്ലിക്കളരിവിട്ടിറങ്ങിയ
ശിഷ്യനിന്നിരിക്കുന്ന നാല്കാലിക്കു
പാദസേവ നടത്തുന്ന ഗുരുവും
പ്രകൃതിയുടെ പുതിയ നിയമം പഠിക്കുന്നു
അച്ഛനെത്തള്ളിപറഞ്ഞവർ
പിന്നമ്മയെത്തല്ലിയിറക്കിയവർ
ചൊല്ലിക്കൊടുക്കുന്ന പാഠങ്ങളപ്പാടെ
കൊത്തിയെടുക്കുന്നു പിന്മുറക്കാർ.
തൊഴിലിനായലയുന്നു പാവങ്ങൾ
തേഞ്ഞചെരുപ്പുകൾ പെറുക്കിയെറിഞ്ഞവർ
പൈപ്പുവെള്ളം കുടിച്ചു നടക്കുന്നു
വയ്യ കാണുവാണെനിക്കീ
ഉദയവും അസ്തമയവും
മരണമാണഭികാമ്യം സുഹൃത്തേ
അതുമാത്രമാണഭികാമ്യം