By രവി തൊടുപുഴ
മൂന്നരക്കുള്ള അലറാം വച്ചിട്ടാണ് കിടന്നത്. എന്നിട്ടും മൂന്നു മണിക്ക് മുമ്പേ എഴുന്നേറ്റു. പുറത്ത് ശക്തമായ മഴ. അവിചാരിതമായി കേട്ട ഇടിമുഴക്കം ഉറക്കത്തിന് ഭംഗം വരുത്തി. ജനൽ പാളികൾ കാറ്റിന്റെ താളത്തിനൊപ്പം ചലിക്കുന്ന മർമ്മര ശബ്ദം അലോസരപ്പെടുത്തി. കൊള്ളിയാൻ വെട്ടത്തിൽ ആടി ഉലയുന്ന വൃക്ഷലതാതികൾ ആൾരൂപം പൂണ്ട് നൃത്തച്ചുവടുകൾ വയ്ക്കുന്ന പ്രതീതി. തണുത്തകാറ്റ് ഉള്ളിലേക്ക് കടന്നു വന്ന് തഴുകി തലോടി കടന്നു പോയി. ശരീരം കോച്ചി വലിക്കുന്ന അവസ്ഥ. കണ്ടിട്ട് മഴ ഉടനെ തീരുന്ന ലക്ഷണമില്ല. എന്തെ അലറാം ഇനിയും ശബ്ദിക്കാത്തത്. കേടുപറ്റിയോ എന്നായി ചിന്ത. സംശയം തീർക്കാൻ ലൈറ്റ് ഓണാക്കി അലറാം പരിശോദിച്ച് സമയം തിട്ടപ്പെടുത്തി. അതെ മൂന്നു മണിയാകാൻ ഇനിയും പത്ത് മിനിറ്റ് ബാക്കി. ഇനി കിടന്നാൽ ശരിയാവില്ല. ഉറക്കം പോയിരിക്കുന്നു. അടുക്കള വശത്തെ ടാപ്പിലെ തണുത്ത വെളളത്തിൽ മുഖം കഴുകി അല്പം ബാക്കിയുണ്ടായിരുന്ന ഉറക്കത്തെയും ആട്ടിയോടിച്ചു. പാതി തുറന്നു കിടന്ന ജനൽപാളി വലിച്ച് കുറ്റിയിടാൻ ഒരു വിഭലശ്രമം നടത്തി. കഴിയില്ലാന്ന് മനസ്സിലാക്കി ആ ശ്രമം ഉപേക്ഷിച്ചു. കട്ടിലിൽ നിന്നും താഴെ വീണ പുതപ്പ് എടുത്തു വാരിച്ചുറ്റി ഇരുന്നു. ഇനിയു ഒരു മണിക്കുർ കഴിയും ആദ്യ വണ്ടി കവലിയിലെത്താൻ. അതിനുമുമ്പേ അവിടെയെത്തണം. മഴയാണങ്കിലും തണുപ്പാണങ്കിലും അതിന് മാറ്റം വന്നു കൂടാ. ആ വണ്ടിക്കാണ് പത്ര കെട്ടുകൾ വരിക. പത്രം ഒരു പഴഞ്ചൻ സബ്രദായമാണങ്കിലും അത് കാത്തിരിക്കുന്ന കുറെ ആളുകൾ ഇന്നുമുണ്ടന്നത് ആശ്വാസം. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വായനാശീലം തിരിച്ചുപിടിക്കണ്ടത് പത്രങ്ങളിലൂടെയാണന്ന ഉൾവിളിയാണ് വെളുപ്പാൻ കാലത്ത് ഈ സാഹസത്തിന് മുതിരുന്നത്. കൂടെ പഠിക്കാനുള്ള തുകയും കണ്ടെത്താം. അച്ചനായിരുന്ന ഈ ജോലി ചെയ്തിരുന്നത്. അതിരാവിലെ അച്ചൻ പോകും. സൈക്കളായിരുന്നു അച്ചന്റെ സഹായി. ഏത്ര വലിയ പേമാരിക്കും അച്ചനെ തടയാൻ കഴിഞ്ഞിരുന്നില്ല. കുടുംമ്പത്തെ മുന്നോട്ടു കൊണ്ടു പോകാൻ എന്തു ഭാരം ചുമക്കാനും തയ്യാറായിരുന്നു അച്ചൻ. ടൈൽ ഫാക്ടറിയിൽ ഓവർടൈം ചേദിച്ചു വാങ്ങി ജോലി ചെയ്തു പോന്നു. എല്ലാത്തിനും പിന്നിൽ സ്നേഹിച്ച പെണ്ണിനെ സംരക്ഷിക്കണം എന്ന ബോധം. അച്ചനും അമ്മയും സഹോദരങ്ങളും പൊന്നിനും പണത്തിനുമൊപ്പം താൻ സ്നേഹിച്ച പെണ്ണിനെ തൂക്കി നോക്കിയപ്പോൾ പൊലിമ കുറഞ്ഞവൾ. പോരാത്തതിന് കീഴ്ജാതിക്കാരി. പടിയടച്ച് പിണ്ഡം വച്ചവരുടെ മുന്നിൽ ജീവിച്ചു കാണിക്കണമെന്ന വാശി…. ആ വാശിയാണ് അച്ചനെ അധ്വാന ശീലനാക്കിയത്. എനിക്ക് പത്ത് വയസുള്ളപ്പോൾ അഞ്ച് സെന്റ ഭൂമി വാങ്ങി ഒരു കൊച്ചു വിടുവച്ചു. അന്നാണ് അച്ചനെ ആദ്യമായി സന്തോഷിച്ച് കണ്ടത്. അച്ചന്റെ വാക്കുകൾ ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു “പഠിക്കണം അക്ഷരം അറിവാണ്… അഗ്നിയാണ്” എനിക്ക് കഴിയാത്തത് നിന്നിലൂടെ നേടണം. അച്ചന്റെ വാക്കുകൾ ഞാൻ അനുസരിക്കുന്നു. ബിരുദങ്ങൾ ഓരോന്നായി എന്റെ മുന്നിൽ കിഴടങ്ങുന്നു. പക്ഷേ….. ഇതൊന്നും കാണാൻ എന്റെ അരുകിൽ അച്ചനില്ലല്ലോയെന്ന സത്യം വേദനയോടെ തിരിച്ചറിഞ്ഞു. അതെ നാലു വർഷം കഴിഞ്ഞു എല്ലാമായിരുന്ന എന്റെ അച്ചൻ ഓർമ്മയായിട്ട്…… അന്ന് ഇന്നത്തെപ്പോലെ ഭയങ്കരമായി മഴ പെയ്ത ദിവസമായിരുന്നു. പതിവുപോലെ നാലു മണിക്കു വരുന്ന ബസ്സിലെ പത്രക്കെട്ടുകൾ ശേഖരിക്കാൻ അച്ചൻ മൂന്നര മണിക്കെ വീട്ടിൽ നിന്നും ഇറങ്ങി. കൂട്ടിന് സൈക്കളും. കോരിച്ചോരിയുന്ന മഴ. കൂരാ കുരിരുട്ട്. പാതിരാത്രിക്ക് മുൻപേ കറണ്ടും പോയത. മുറ്റത്തും പറമ്പിലും മുട്ടിനൊപ്പം വെള്ളം. അമ്മ തടഞ്ഞതാണ്. അച്ചൻ അനുസരിച്ചില്ല. കാരണം അതൊരു ദിന ചര്യയാണ്. ഒരു കൈയിൽ സൈക്കൾ. ചുണ്ടിൽ എരിയുന്ന ഒരു ബിഡി. കറുത്ത ഒരു മഴക്കോട്ട്. അകലെ കൊള്ളിയാൻ വെട്ടത്തിൽ നടന്നു മറയുന്ന അച്ചനെ ജനലിലൂടെ എനിക്ക് കാണാം. ഒരു തരി വെട്ടം കൈയ്യിലില്ലാതെ നടന്ന് അകലുന്ന അച്ചനെ അത്ഭുതത്തോടെ നോക്കി നിന്നു. വർഷങ്ങളായി സഞ്ചരിക്കുന്ന ഇടവഴികൾ അച്ചന് സുപരിചിതം. ആഞ്ഞടിച്ച കാറ്റിൽ മുറ്റത്തെ
കശുമാവ് കടപുഴകി വീണു. അറിയാതെ അമ്മേ എന്ന് നിലവിളിച്ചു പോയി. കട്ടിലിൽ കയറി മൂടിപ്പുതച്ചു കിടന്നപ്പോൾ അച്ചന്റെ ദെയനീയത കണ്ണുകളെ നനയിച്ചു.
അമ്മയുടെ നിലവിളി കേട്ടാണ് ഞാനുണർന്നത്. മുറ്റത്ത് നിറയെ ആളുകൾ. എന്താവും ഇത്ര രാവിലെ എല്ലാവരും ഇവിടെ. അമ്മയുടെ നിലവിളി കൂടതിൽ ഉച്ചത്തിലായി… എന്താ അമ്മെ ഇത്. അമ്മ കാര്യം പറയു. മോനെ……. നിന്റെ അച്ചൻ…..
പറയമ്മേ, അച്ചനെന്തു പറ്റി. അച്ചൻ നമ്മേ വിട്ടുപോയി….. നമ്മേ വിട്ടു പോയി. ഞാൻ ആളുകളുടെ മുഖത്തേക്ക് മാറി മാറി നോക്കി. ഒരു നിസംഗത എല്ലാരിലും തളം കെട്ടി നിൽക്കുന്നു. ഞാനുറക്കെ പറഞ്ഞു, ഇല്ലമ്മേ അച്ചനിപ്പോ എത്തും, പത്രമെടുക്കാൻ പോണത് ഞാൻ കണ്ടതാ.. നിലത്തു വീണ ഉരുണ്ട് കരയുന്ന അമ്മ എന്റെ വാക്കുകൾ കേട്ടില്ല.. അകലെ തൂണിൽ ചാരി നിൽക്കുന്ന അച്ചന്റെ ഉറ്റ ചങ്ങാതി കേളുവേട്ടന്റെ അരുകിലെത്തി. എന്താ…. എന്താ എന്റെ അച്ചന് പറ്റിയത്… കേളുവേട്ടൻ അമ്മയോട് പറ അച്ചനിപ്പോൾ എത്തുമെന്ന്.. മോനെ……. കേളുവേട്ടന്റെ ശബ്ദത്തിനും ഇടർച്ചയോ…? ഇല്ല ഇനി നിന്റെ അച്ചൻ വരില്ല. ഇന്നലെ രാത്രി ഭുമി സംഹാര താണ്ഡവമാടുകയായിരുന്നു. മിന്നൽ പിണരുകൾ ഭൂമിയിലേക്ക് ആഴ്ന്ന് ഇറങ്ങി. കോരിച്ചോരിഞ്ഞ മഴവെള്ളം തോടുകളും പുഴകളും പടങ്ങളും നിറച്ച് കുതിച്ചു പാഞ്ഞു. മരങ്ങൾ കടപുഴകി വീണു. അതിലൊരു മരം വീണത് പുഴക്കരയിലെ റോഡിനരികിലെ ഇലട്രിക് കംമ്പിയിലേക്കാ… റോഡിലേക്ക് പൊട്ടിവീണ കമ്പിയിൽ അറിയാതെ ചവിട്ടിയ നീന്റെ അച്ചൻ പിടഞ്ഞു പിടഞ്ഞു മരിച്ചു. പാൽക്കാരൻ രാമുവാണ് ആദ്യം കണ്ടത്. ഭാഗ്യത്തിനാണ് അയാൾ രക്ഷപ്പെട്ടത്…… വാക്കുകൾ പൂർത്തിയാകുന്നതിനു മുമ്പേ അച്ചാ….. എന്ന ഒരു ആർത്തനാഥം മുഴങ്ങി. കാലുകൾ അസ്രവേഗത്തിൽ പുഴക്കരയിലേക്ക് ചലിച്ചു……
അന്നു വീണത എന്റെ അമ്മ. ആ മുറിയിൽ നിന്നും പുറത്തിറങ്ങുന്നത് വിരളം. എന്നോടു പോലും സംസാരിക്കാറില്ല. ഭക്ഷണമുണ്ടാക്കി കോരിക്കൊടുത്താൽ എന്തെങ്കിലും കഴിച്ചെന്ന് വരുത്തും. അതിശക്തമായ ഒരിടിമുഴക്കം പ്രകംമ്പനം കൊള്ളിച്ചു. ചിന്തയിൽ നിന്നും ഉണർന്ന ഞാൻ ജനലിലൂടെ പുറത്തെക്കു നോക്കി. ഇല്ല മഴ ഇനിയും ശമിച്ചിട്ടല്ല. അതിശക്തമായി അലറാം ശബ്ദിച്ച. നാലു മണിക്കുള്ള വണ്ടിയുടെ വരവറിയിച്ച ആദ്യ മണിമുഴക്കം. അച്ചൻ കാണിച്ചു തന്ന വഴികളിലൂടെ അയാൾ നടന്നകന്നു. അകലെ നാലു മണിക്കുള്ള വണ്ടിയുടെ ഇരമ്പൽ ഉയർന്നു കേട്ടു .
ravithodupuzha653@gmail.com
Stories are good. 👌But some of them have spelling mistakes.. 😔 Vayikumbol oru aswasthata..