മുഹമ്മദ് സാജിർ .കെ (സാജിർ കരിയാടൻ)
ദൈവനാട്ടിൽ
കർക്കടകത്തിന്റെ
ഇരുട്ട് വീഴുമ്പോൾ
പേറ്റുനോവിലൊരു മിന്നൽ
ചിപ്പിക്കൂണുകളെ പ്രസവിക്കുന്നു…..
ദുരന്തങ്ങളുടെ
ചുവന്ന ബൾബ് കത്തുമ്പോൾ
മഴക്കള്ളൻ
കുന്നും മലയും വേരോടെ കവർന്നെടുക്കാൻ
ഇറങ്ങിവരുന്നു…..
അതിരുതിരിച്ച
നിധികുംഭങ്ങളെയെല്ലാം
ചിറകു കുടഞ്ഞ്
മണ്ണുപുതപ്പിച്ചു
പ്രളയച്ചാക്കിലാക്കുന്നൂ…
പുഴയുടെ കൈപിടിച്ച്
നീന്തിവന്നൊരു നായ
ഉറ്റവരെ തിരയുമ്പോൾ
മഴക്കള്ളൻ കണ്ണിൽ കൂച്ചുവിലങ്ങിട്ടോടുന്നു….
ഊര് തേടി കുരച്ചുപായുന്ന
നായയുടെ തൊണ്ടയിൽ
ആത്മബന്ധം നഷ്ടപ്പെട്ട് നിറഞ്ഞുമറിയുന്നൊരുകിണർ…
കൂര നഷ്ടപ്പെട്ട്
തണുത്തുവിറങ്ങലിച്ച ഉടലിൽ
യജമാനന്റെ സ്നേഹച്ചൂര്…
പാതിമുറിഞ്ഞുപോയ വാലിൽ പ്രതീക്ഷയുടെ വെയിലുദിക്കുന്നു…
നായ ഒരു
അത്ഭുതജീവി
ആയതിനാലാണോ…?
മഴക്കള്ളൻ
ഉറ്റവരെ ഭൂമിയുടെ അടിത്തട്ടിൽ
ഒളിപ്പിച്ചുവെച്ചിട്ടും
കണ്ണിലാളുന്ന സ്നേഹം
ജ്വലിക്കുന്നതും…
യജമാനന്റെ ശ്വാസത്തിന്റെ
മിടിപ്പ് തിരിച്ചറിയുന്നതും….!