അൽത്താഫ് പതിനാറുങ്ങൽ
കൊല്ലം തീർന്ന
അടുക്കള ഭിത്തിയിലെ കലണ്ടെറെടുത്ത്
അടുപ്പിലെറിഞ്ഞപ്പോഴാണ് കണ്ടത്
കള്ളികളിൽ മുഴുക്കെ
അമ്മ വരച്ച കവിതകളായിരുന്നെന്ന്.
പ്രഖ്യാപിത ഹർത്താലിലും
മിന്നൽ പണിമുടക്കിലും
അടുക്കളക്ക് ലീവില്ലാത്തതിനാൽ
അമ്മയുടെ കലണ്ടറിൽ
പുകക്കരിപിടിച്ചേ
അക്കങ്ങൾ കാണാറൊള്ളു.
ജയന്തിയും സമാധിയും
ഓണവും പെരുന്നാളും
ചുവന്നയക്കങ്ങളിൽ
അവധി പറയുന്നെന്നാലും
“ഇന്ന് അമ്മ അവധി“യെന്ന്
ഒരു കള്ളിയിലും കണ്ടതേയില്ല.
ഗ്യാസു തീർന്നത്
പാലു വന്നത്
അച്ഛന്റെ ശമ്പളം കിട്ടിയത്
മോന്റെ ട്യൂഷൻ ഫീസടച്ചത്
വാടക കൊടുത്തത്
ബീനാ സ്റ്റോറിലെ പറ്റു തീർത്തത്
അമ്മിണിപ്പശുവിനെ ചെന ചവിട്ടിച്ചത്
കറുമ്പിപ്പിടക്കോഴി മുട്ടയിട്ടത്….
അടുക്കളക്കലണ്ടറിലെ
കവിത
വൃത്തമില്ലാതെയങ്ങനെ….
എന്റെ പിറന്നാളിന്റെ
സുവിശേഷയക്കത്തിൽ പോലും
അമ്മക്കവിതയിൽ
അമ്മിണിപ്പശുവിന്റെ
ചാപ്പിള്ളക്കണ്ണീരായിരുന്നു
നനഞ്ഞു കുതിർന്നിരുന്നത്.
കലണ്ടർ കള്ളികൾ
അമ്മയുടെ തുരുമ്പിച്ചു ദ്രവിച്ച
തുന്നൽ സൂചിയുടെ
സൂക്ഷിപ്പു നിലങ്ങൾ കൂടിയാണ്.