അയാളും ഞാനും
ഒരേ ബസ്സിൽ ഒരേ സീറ്റിൽ
ഒരേ കാറ്റ് ഒരേ ചുവപ്പ് ഒരേ സന്ധ്യ
ഞാൻ പണപ്പെട്ടിയുടെ കാവൽക്കാരൻ
അയാൾ പണപ്പെട്ടിയുടെ വിൽപ്പനക്കാരൻ
പൊടി മണക്കുന്ന കാറ്റിൽ പറക്കുന്ന ഒരു പ്ലാസ്റ്റിക് കവർ
അത് ഞാനാണോ? അല്ല ഞാനിവിടെയല്ലേ.
പ്ലാസ്റ്റിക് കാർഡ് വാഹകരുടെ നീണ്ട നിര
കൈയിൽ പലതരം കാർഡുകൾ
പല നിറം, പക്ഷേ ഒരേ മുഖം; നിർവ്വികാരഭാവം
ഇവിടെ കാറ്റിലും പൊടി മണക്കുന്നുവോ?
അല്ല പൊടിയല്ല, പണം. അതും മണക്കുന്നുണ്ടല്ലോ കുറേ
നിശബ്ദത തളം കെട്ടി നിൽക്കുന്ന പകലുകൾ.
നാളെയാണ്,നാളെയാണ്, നാളെയാണ്….
ഭാഗ്യദേവത നിങ്ങളെ മാടിവിളിക്കുന്നു, മാടിവിളിക്കുന്നു…..
എന്റെ ശബ്ദം മാത്രം കേൾക്കുന്ന പകലുകൾ
അതങ്ങിനെയല്ലേ പാടുള്ളൂ, എനിക്കും ജീവിക്കണം.
വിങ്ങിയ ശ്വാസനാളത്തിലേക്ക് ഒരൽപ്പം ചൂടുചായ
ഹാ!! എന്തൊരാശ്വാസം.
ബസ്സിൽ അപ്പോഴും നല്ല തിരക്കായിരുന്നു
അതൃപ്ത മനുഷ്യമനസ്സുകളുടെ വിഴുപ്പു ഗന്ധം
ഞാനെന്തോ ചോദിച്ചു, അയാളെന്തോ പറഞ്ഞു
ചിലക്കാൻ കൊതിക്കുന്ന മനസ്സോടെ ഞാൻ നിശബ്ദനായി
നിശ്ശബ്ദനാകാൻ കൊതിക്കുന്ന മനസ്സോടെ അയാളും
പുറത്തു ലോകം അപ്പോഴും കലപില കൂട്ടുന്നുണ്ടായിരുന്നു.