By ശിവപ്രസാദ് പാലോട്
പാതിരാവിൽ കലപില കേട്ട്
പുറത്തിറങ്ങി നോക്കിയപ്പോൾ
കെട്ടിമറിയുന്നുണ്ട്
ഉറി മറിഞ്ഞിട്ടിട്ട്
കലം പൊട്ടിയിട്ടുണ്ട്
പാലു വച്ച പാത്രം
വൃത്തിയാക്കി വച്ചിട്ടുണ്ട്
അവൾ, കൂടെ
കുപ്പായമിട്ട്
അത്തറു പൂശി
ഇവിടെയെങ്ങും
മുമ്പ് മത്തിക്ക് മണം പിടിച്ചു
കണ്ടിട്ടില്ലാത്ത മറ്റൊരെണ്ണവും
അന്നാദ്യമായി
വളർത്തു പൂച്ച മിണ്ടി
കൂടെയുള്ളത് പുഴക്കരയിൽ
വെയിലു കൊള്ളാൻ പോകുമ്പോൾ
ഒപ്പം പഠിച്ചതാണത്രേ..
പിറ്റെന്ന് മറ്റൊന്ന് കൂടെ
അയൽ വീട്ടിലെ കല്യാണത്തിന്
വിരുന്നു പോയപ്പോൾ
കണ്ട പരിചയമാണത്രേ…
കാവിലെ കഥകളിക്ക് വന്നത്
പള്ളിയിലെ നേർച്ചക്ക് വന്നത്
കുമ്പസരിക്കാൻ വന്നത്
ശ്വേതാംബരൻമാരും
ദിഗംബരൻ മാരുമായവർ
ഷാപ്പിലേയും
വേശ്യാലയത്തിലേയും
അന്തേവാസികൾ,
വീടുവിട്ടിറങ്ങിയ ബുദ്ധന്മാർ
ത്രിശങ്കു സ്വർഗത്തിലും
പാതാളത്തിലുമുള്ളവർ
അന്യഗ്രഹ വാസികൾ വരെ
അങ്ങനെയെത്രയെത്ര
പൂച്ചക്കണ്ണുകൾ…
മിണ്ടാപ്പൂച്ച
നാനാത്വത്തിൽ ഏകത്വത്തിന്റെ
മഹാപാഠമായിരുന്നു..
sivaprasadpalode@gmail.com