വെളുപ്പിന്റെ കുപ്പി നിലത്തുവീണുടഞ്ഞപ്പോ
കുതിച്ചു് മേലേക്ക് പൊന്തിയത്
പോകുന്നേടത്തെല്ലാം വിളക്ക് തൂക്കി ,
ജനാലകളടച്ചു് ,
അടുപ്പുകെടുത്തി
കഞ്ഞീം കറീം വെളമ്പി കളിക്കുന്നത്
കോലായിലെ നിലവിളക്കിനെ
കരിന്തിരി കത്തിക്കുന്നത്
മുത്തശീടെ രാമായണം തുറക്കുന്നത്
മടിയനൊരേട്ടന്റെ ‘വീട്ടുവേല’കളെ
നെലോളിപ്പിക്കുന്നത്
അച്ഛന്റെ ‘കണക്കു’പുസ്തകം
അമ്മക്ക് മുന്നിൽ തുറന്നിടുന്നത്
പത്രാസുകാരി ചേച്ചിപ്പെണ്ണിന്റെ
തലയിലെ പേൻപെറുക്കുന്നത്
ടി.വി.ക്കുള്ളിൽ കത്തിവേഷങ്ങളെ
തട്ടിവിളിച്ചുണർത്തുന്നത്
അങ്ങനെ..അങ്ങനെ..
വടക്കനമ്മാമന്റെ കിറുക്കിനെ
അമ്മായീടെ മുതുകിൽ പതിപ്പിച്ചത്
കഴുത്തിൽ മറുകുള്ള ജാനകീടെ വയറ്റിൽ
‘തടിപ്പി’നെ ഇട്ടുപോയത്
പടക്കുതോറ്റ മിന്നാമിനുങ്ങിനെ
കറന്റുകെടുത്തി ‘കൂട്ടുകൂടാൻ’ സഹായിച്ചത്
വേലത്തരങ്ങള് കണ്ടുമടുത്ത്
ഒടുക്കം ,
വയറ്ചൊരുക്കി
വെളുപ്പിനെ പുറത്തേക്ക് ഛർദിച്ചു്
മുങ്ങിച്ചത്തുപോയത്
പാവം…!