By എം ചന്ദ്രപ്രകാശ്
നെന്മണി
നെഞ്ചിലെ മിടിപ്പ് പോലെ പേര്. ദൈവത്തിന്റെ മണവും ഗന്ധർവ്വന്റെ നിറവും. വെയിൽ മൂത്താൽ സ്വർണ്ണ പ്രഭ. കാറ്റു തഴുകുമ്പോൾ തിരമാല പോലെ നൃത്തം വെയ്ക്കും, അമ്മപ്പാടം.വിഷുപ്പക്ഷികളും ദേശാടനക്കാരും മണി നുള്ളിക്കൊറിച്ച് ചിറകടിച്ചു പറന്നു പോകും.. പുത്തരിച്ചോറിന്റെ നിലാവായി തൂശനിലയിൽ കിടന്നു ചിരിക്കും.
കൂമൻ
രാത്രിയെ അഗാധമായി പ്രണയിക്കുന്നു. പകൽ എകാഗ്ര ധ്യാനത്തിന്റെ സർവജ്ഞപീoത്തിൽ.. മുനിമാരെ അസൂയപ്പെടുത്തുന്ന കണ്ണുകൾ.ദീർഘദർശനത്തിന്റെ അപ്പോസ്തലൻ എന്ന ഭാവമൊന്നുമില്ല. എങ്കിലും മൂങ്ങയുടെ പരകായത്തിൽ കൂമ ദർശനം മഹാഭാഗ്യം
നെല്ലിക്ക
ചവർപ്പിന്റെ കാവ്യരസം ഹൃദയത്തിലുണ്ട്. സൂര്യരശ്മിയിൽ കഴുകിയെടുത്ത ജല ബിന്ദുക്കളിൽ തൊട്ടുകൂട്ടിയാൽ മധുരം രസനയിൽ നിറയും.ഒരുവട്ടം കൂടി തിരുമുറ്റത്തു വന്ന് കുലുക്കിയുണർത്തുന്ന ബാല്യമോഹങ്ങൾക്ക് വന്ദനം.
ഓന്ത്
മാജിക്ക് കാരനെന്നും അവസരവാദിയെന്നും ദുഷ്പേര്. മനുഷ്യരുടെ ചോരയൂറ്റിക്കുടിക്കുന്ന ഡ്രാക്കുളയെന്നും ബിരുദമുണ്ട്.ഒരു ഇരപിടിക്കാനുള്ള വെപ്രാളത്തിനിടയിൽ, ടെൻഷൻ കാരണം വിയർത്തു പോകുന്നതാണ്. ചെഖോവ് എന്ന റഷ്യക്കാരൻ കഥാകൃത്ത് ‘കെമിലിയോൺ ‘ എന്ന കഥയെഴുതി ആക്ഷേപിച്ചു.
മയിൽ
ആണുങ്ങൾക്കാണ് ചന്തം. എന്നാൽ നിറമുള്ള സ്വപ്നങ്ങൾ പകരുന്നത് ഇണയാണ്; നൃത്തച്ചുവടുകളിൽ മോഹിനിയായി. പീലികൾ കണ്ണന്റെ തിരുനെറ്റിയിലും പൈതങ്ങളുടെ പുസ്തകത്താളിലുമുണ്ട്. പ്രണയത്തിന്റെയും അക്ഷരത്തിന്റെയും ജ്വാലയായി പെറ്റുപെരുകും..
ഗൗളി
വാലിൽ ഒരു മന്ത്രവാദിയുണ്ട്. പിന്നെ പ്രവചനത്തിന്റെ പ്രവാചകനും. എന്നാൽ ഒരു ഇരയെ പിടിക്കാൻ പെടുന്നു പാട് മറ്റാർക്കുമറിയില്ല. ഒരു സർവകലാശാല സ്വന്തം; ശാസ്ത്രത്തിൽ..പഠിച്ചിറങ്ങുന്നവർക്ക് ഡോക്ടർ ബിരുദം കൊടുത്താൽ മുറിച്ചിട്ട് വാലിന് ആത്മശാന്തി കിട്ടും.
ഉറുമ്പ്
യാത്ര തുടങ്ങിയിട്ട് നാളുകളായി. ഹിമാലയം കീഴടക്കടക്കാനുള്ള പുറപ്പാടാ.. ഒടുവിൽ എത്തിയപ്പോൾ മനസ്സിലായി മേല്ക്കൂരയിലാണെന്ന്.. എങ്കിലും സന്തോഷം തോന്നി, മുകളിൽ ആകാശം കണ്ടു .;ആദ്യമായി.
പച്ചക്കുതിര
എത്ര യുദ്ധത്തിലെ പോരാളിയാണ് എന്നാണ് ചോദ്യം.ഒരു പാവം പ്രാണിയാണ് എന്നു പറഞ്ഞാൽ ആരും നമ്പില്ല. കുതിരകൾക്കറിയാം പ്രകൃതിയുടെ പച്ചയായി ഒരു കുതിരയുണ്ടെന്ന്.. വെളിച്ചത്തിന്റെ മാസ്മരികതയാണ് പേടി.. എങ്കിലും എല്ലാ കവികൾക്കും പ്രിയമാണ് ” ”
prakashmchandra@gmail.com