വീണ്ടും കാണും എന്ന് കരുതിയതല്ല,അതുകൊണ്ടാണ് അക്കാദമിയുടെ മരച്ചുവട്ടിൽ പടിഞ്ഞിരിക്കുന്നത് കണ്ടപ്പോൾ സ്റ്റോപ്പ് എത്തുന്നതിന് മുൻപേ ഇറങ്ങിയത്…മരത്തണലിൽ മാറിയിരുന്ന്നോക്കാനാണ് ആദ്യം തോന്നിയത്.താടി ഒന്നൊതുക്കിയിട്ടുണ്ട്,മുഷിഞ്ഞ ചെളി പുരണ്ട മുണ്ടും തോൾ സഞ്ചിയും…
ആദ്യം കണ്ടപ്പോഴത്തെ പോലെ തന്നെ കയ്യിലൊരു പുസ്തകം,അത് വിൽക്കാനുള്ള ശ്രമത്തിലാണ്…
മാറിയിരുന്ന് നോക്കുന്ന എന്റെ ഊഴം വന്നത് ഏറെ നേരം കഴിഞ്ഞാണ്.മുൻവശത്തെ ഒരു പല്ലില്ലാത്ത നിറചിരിയോടെ വന്ന് പുസ്തകം നീട്ടി…ആ മനുഷ്യനോട് വല്ലാത്ത വാത്സല്യം തോന്നി എനിക്കപ്പോൾ…
“100 രൂപക്ക് തരാം,195 രൂപേടെ പുസ്തകാ…”
“അതല്ലല്ലോ പതിവ്,ഇന്നെന്ത് പറ്റി?”
‘കാശില്ലടീ കയ്യില്…”
‘കവിത ചൊല്ലൂ,കാശ് ഞാൻ തരാം…”
നാല് കവിതക്ക് നൂറു രൂപ വില നിശ്ചയിച്ചു…മരച്ചുവട്ടിലിരുന്ന് ആർക്കും വേണ്ടാത്ത ഒരു കവി വിറയുള്ള ശബ്ദത്തിൽ കവിത ചൊല്ലി…കണ്ണുകൾ വിങ്ങി ചുവക്കുന്നതും നീര് പൊടിയുന്നതും കണ്ടു.എത്രയോ കവിതകൾ പിറന്നുവീണ ആ വിരലുകൾ പിടിച്ച് നീറുന്ന കണ്ണും മനസ്സുമായി ഞാൻ കേട്ടിരുന്നു…എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങുകയായിരുന്നു,കവിത ഇടക്കൊന്നു നിർത്തി നോവാതെ കവിളിൽ ഒരു കുഞ്ഞടി തന്ന് കരയല്ലെടീ എന്ന് നനഞ്ഞ ശബ്ദത്തിൽ പറഞ്ഞു…വീണ്ടും കവിത…കവിതയൊഴുകി നനഞ്ഞ് ഞാനും അപ്പുവും……
ചൊല്ലിതീർത്ത് എന്റെ കവി പറഞ്ഞു,
എനിക്ക് വിശക്കുന്നു…
എന്റെ ഉള്ളിൽ വിശക്കുന്ന കുഞ്ഞിനെ ചൊല്ലി വേവലാതി പെടുന്ന ഒരമ്മ പിടഞ്ഞു…..
പക്ഷേ നിന്റെ വിശപ്പും ദാഹവും ഒരിക്കലും തീരാതിരിക്കട്ടെ…കാരണം,എനിക്കിനിയും നിന്റെ കവിതകൾ കേൾക്കണം,ഇതേ മരച്ചുവട്ടിൽ ഒരമ്മയുടെ നിറഞ്ഞ സ്നേഹത്തോടെ നിന്നെ ചേർത്തുപിടിച്ചിരുന്ന് ഇനിയും നിന്റെ കവിതകളിൽ നനയണം…അതുകൊണ്ട് നിനക്ക് ഞാനാശംസിക്കുന്നു,നിത്യവിശപ്പ്,നിത്യദാഹം….
പ്രിയപ്പെട്ട കവീ കണ്ണീർ ചുരത്തുന്ന കവിതകളുമായി ഇനിയും വരിക…
( കവി ലൂയിസ് പീറ്ററിനെ കുറിച്ച് ഫേസ്ബുക്കി ൽ കുറിച്ചത്…)