By T P Venugopalan
അപൂർവ്വമായി ലഭിച്ച ജീവൻ തുടിക്കുന്ന ഒരു പച്ചത്തെങ്ങോലയുമായി അയൽവീടുകളിലെ കുട്ടികൾ ജാഥയായി വന്നു പറഞ്ഞു. ‘കളിക്കോപ്പുകൾ ഉണ്ടാക്കിത്തരണം’ ഒരുവന് വേണ്ടത് ഓലപ്പീപ്പി….. അത് കിട്ടിയപ്പോൾ ഏതോ പ്രാകൃത ഈണമുണ്ടാക്കി അവൻ വട്ടമിട്ടു നടന്നു…… മറ്റൊരാൾക്ക് കിട്ടിയത് ഓലത്തൊപ്പി. അവൻ അത് തലയിൽ വെച്ച് രാജാവിനെപ്പോലെ നെഞ്ചുവിരിച്ചു നടന്നു.
ഓലത്തിരിപ്പ് കിട്ടിയ ഒരുവൻ ലോകം മുഴുവൻ തന്റെ വിരൽതുമ്പിലിരുന്ന് തിരിയുകയാണെന്ന മട്ടിൽ ഞെളിഞ്ഞു .
ഓലത്തുമ്പിയുമായി മറ്റൊരുവൻ തൊടിയിലാകെ ചുറ്റി നടന്നു.
കൈവളയും കാതിലയും കിട്ടിയവർ,അവയണിഞ്ഞ് കല്യാണപ്പെണ്ണുങ്ങളായി.
വട്ടക്കണ്ണട ചെവിയിലിറുക്കി ഒരുവൻ പ്രപഞ്ചമാകെ ചാഞ്ഞുംചെരിഞ്ഞും നോക്കി.
ഭൂമിയെ അമ്മാനമാട്ടുമ്പോലെ ചിലർ ഓലപ്പന്ത് തട്ടിക്കളിക്കാൻ തുടങ്ങി.
ദൂരെനില്പായിരുന്ന കറുത്തു മെലിഞ്ഞ പെൺകുട്ടിയെ അടുത്തു വിളിച്ചു ചോദിച്ചു .
നിനക്ക് കളിപ്പാട്ടമൊന്നും വേണ്ടേ?
ചേതനയറ്റു കിടന്നിരുന്ന തെങ്ങോലയിലേക്ക് അവൾ അല്പനേരം കണ്ണു കൂർപ്പിച്ചു.
പിന്നെ ഒന്നും മിണ്ടാതെ എവിടേക്കോ നടന്നു നീങ്ങി.
ചണച്ചാക്കും പനയോലയും കൊണ്ടുണ്ടാക്കിയ ചുവരിലെ കതകില്ലാത്ത ജനലിലൂടെ ആഞ്ഞു കൊത്തുന്ന തണുപ്പിൽ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കളിക്കോപ്പുകളെ വെറുക്കാൻ തുടങ്ങുകയായിരുന്നു അവൾ
tpvenugopalantp@gmail.com