By Shabna Shafeeq
ഒരുപാട് ദിവസമായി ഞാനിത് ശ്രദ്ധിക്കുന്നു… എന്നോട് പോലും സമ്മതം ചോദിക്കാതെ കയറിക്കയറി പോവുകയാണ് ആൾ… തൊട്ടു നോക്കാനാണെങ്കിൽ എനിക്ക് വിമ്മിഷ്ടം!
ചിതൽ ! അവൻ തന്നെ, കോലായുടെ നടുവിലത്തെ തൂണിൽ തന്നെ പിടുത്തമിട്ടിരിക്കുന്നു. മെല്ലെ അതിനടുത്തേക്ക് കൈകൾ നീട്ടിയതും അനു വന്ന് കൈ തട്ടിയതും ഒരുമിച്ചായിരുന്നു.
“ടീ ചിതലുകൾക്ക് ജീവനുണ്ട് … തൊടാൻ പാടില്ല ”
ആണോ? പിന്നെന്താ അവര് കളിക്കാത്തേ? ഭക്ഷണം കഴിക്കാത്തേ? ! ചിതലിന്റെ കണ്ണും മൂക്കും വായയും പരതി എന്റെ കുഞ്ഞിക്കണ്ണുകൾ ഇഴഞ്ഞു…..!
” ഇല്യ നീ വെറുതെ പറയാ…. ഞാൻ അച്ഛേട ട്ത്ത് ചോയ്ച്ചോളാം”
അച്ഛ! എന്റെ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം അവിടുണ്ടായിരുന്നു…! അമ്മയോട് ചോദിക്കാമെന്ന് വച്ചാൽ ഒന്നുകിൽ ചട്ടകം വച്ചൊരടി, ഇല്യാച്ചാൽ പോണുണ്ടോ നീയ്യെന്ന സ്ഥിരം ഉത്തരവും..
വിയർത്തൊട്ടി സന്ധ്യക്ക് കയറി വരുന്ന അച്ഛന്റെ കയ്യിലെ പൊതിക്കുവേണ്ടി സന്ധ്യാനാമം ജപിക്കുമ്പോൾ ഇടക്ക് പടിപ്പുരയിലേക്കെത്തി നോക്കി ഞാനിരിക്കും
. ഞാനും അനുവും അച്ഛന്റെ രണ്ട് കൃഷ്ണമണി ക ളാണെന്നാ അച്ഛൻ പറയാ…, ന്നാലും ഒരു വയസ്സിന്റ അനിയത്തിപ്പദവിയുടെ പേരിൽ അച്ഛന്റെ കയ്യിലെ പൊതി തുറക്കാനുള്ള അവകാശം എനിക്കായിരുന്നു .!
പടിപ്പുരക്കപ്പുറത്തെ പാടത്തിനക്കരെ റെയിൽ
പാളമാണ് ….
കാത് കുത്തിത്തുളക്കുന്ന ചൂളം വിളികൾ രാവുകളേയും ശബ്ദ മുഖരിതമാക്കി.അച്ഛന്റെ നെഞ്ചിലെ ചൂടില്ലാതെ എനിക്കും അനുവിനും ഉറക്കം വരില്ലായിരുന്നു. ..
അച്ഛന്റെ കൈകൾ പരുപരുത്തതായിരുന്നു… കൽക്കരി നിറക്കുന്ന വലിയ ടർബൈനുകളും കോരികളും പിടിച്ച് തഴമ്പിച്ച കൈകൾ…., ഉരുണ്ട് നീങ്ങിയ കാല ചക്രത്തിനുള്ളിൽ ഞങ്ങളുടെ ധമനികളിലും സിരകളിലുമോടിയ രക്തത്തിന്റെ വിലയും അച്ഛന്റെ വിയർപ്പിന്റെ വിലയായിരുന്നു… രണ്ട് ഷർട്ടുകളും പാന്റുകളും എത്രയോ പ്രാവശ്യം തുന്നിപ്പിടിപ്പിച്ച ചെരുപ്പുകളുമായി അച്ഛൻ ഞങ്ങളുടെ പുത്തനുടുപ്പിന്റെ ചന്തം കാണുമായിരുന്നു.
തീവണ്ടിയുടെ ചൂളo വിളികൾ കാലത്തിന്റെ കുത്തൊഴുക്കിൽ അലിഞ്ഞില്ലാതായപ്പോഴേക്കും അമ്മയുടെ രോഗം തളർത്തിയ മനസ്സും ഞരമ്പുകൾ പൊങ്ങിയ കൈത്തണ്ടയും നരച്ച താടിരോമങ്ങളുമായി അച്ഛൻ വീണ്ടും റെയിൽപാളത്തിലേക്ക് നടന്നകന്നപ്പൊഴും പെണ്ണുടലിന്റെ അറിവും കഴുകക്കണ്ണുകളും എന്നെയും അനുവിനേയും നോക്കുകുത്തികളാക്കി.. തനിച്ച് പുറത്തിറങ്ങരുതെന്നും വാതിലടക്കണമെന്നും പറയുമ്പോൾ അച്ഛന്റെ കണ്ണുകളിൽ ഭയവും വാക്കുകളിൽ ഇടർച്ചയും ഇരമ്പി നിന്നു…!
അന്നത്തെ ദിവസം മറക്കാനാവുന്നില്ല…. രാത്രിയിലെ തീവണ്ടിയുടെ കൂവലിൽ പോലും ഇരമ്പുന്ന ഭയത്തിന്റെ നിഴൽപ്പാടുകൾ! അച്ഛൻ തിരിച്ച് വന്നിട്ടില്ല! പുറത്തിറങ്ങാൻ ഭയം അനുവദിക്കുന്നില്ല….
ആകെയുള്ളൊരു റാന്തലും ഇന്ന് പണിമുടക്കിയിരിക്കുന്നു. അനുവിനെ വിളിച്ചിട്ടും വിളികേൾക്കുന്നില്ല…
ദൂരെ നിന്നും കത്തിച്ചു പിടിച്ച ചൂട്ടിന്റെ വെളിച്ചത്തിൽ കണ്ടു….. രണ്ട് പേരെ!വിളറി വെളുത്ത് അകത്തേക്കോടിപ്പോയ അനുവിന്റെ മുഖത്ത് തെളിഞ്ഞത് എന്തായിരുന്നുവെന്നതിന്റെ ഉത്തരം തന്നത് മൗനമായി പിൻവലിഞ്ഞ് പിറ്റേന്ന് റെയിൽവേ ട്രാക്കിൽ ചിതറിത്തെറിച്ച അച്ഛനെ കണ്ടപ്പോഴായിരുന്നു ….
തീവണ്ടിയുടെ ചൂളം നിലച്ചിട്ടില്ല. “പുറത്തിറങ്ങരുത്…. വാതിലടക്കണം…… ” എന്റെ കാതുകളിൽ കുത്തിത്തുളക്കുന്ന ശബ്ദവീചികൾ ……!
ശബ്ന
manushafka@gmail.com