By ശ്രീവിദ്യാവിനോദ്
കടൽക്കരയിൽ സായന്തനസൂര്യനെ
നോക്കി നോക്കി ഇരുന്നു അവർ
പകലിന്റെ ലയനം രാവിലേക്കെത്തിയപ്പോൾ
നക്ഷത്രങ്ങൾ കണ്‍ചിമ്മി ഉണർന്നപ്പോൾ
അവനവളോട് മന്ത്രിച്ചു
നീയെന്നോടോത്തുണ്ടെങ്കിൽ
എനിക്കീ നക്ഷത്രങ്ങളെപോലും
എണ്ണിതീർക്കാനാവും
അപ്പോളാകാശത്തു താരങ്ങൾ
പരസ്പരം നോക്കി കണ്ണുചിമ്മി ചിരിച്ചു
അവളവനോടു ചേർന്നിരുന്നു മൊഴിഞ്ഞു
അങ്ങെന്നോടോത്തുണ്ടെങ്കിൽ
എനിക്കീ മണൽത്തരികളെ പോലും
എണ്ണി തിട്ടപ്പെടുത്താനാകും
അപ്പോളാ കടൽപ്പുറത്തെ മണൽത്തരികൾ
പരസ്പരം ചേർന്ന് കിരുകിരാ ശബ്ദമുണ്ടാക്കി
പിന്നിടെപ്പോഴോ എവിടെവച്ചോ
പ്രണയത്തിന്റെ വഴി രണ്ടായി പിളർന്നപ്പോൾ
നക്ഷത്രമെണ്ണി അവൻ ആകാശത്തും
മണൽത്തരിയെണ്ണി അവൾ കടല്ക്കരയിലും
അപ്പോൾ മുതൽ
അവൻ അനന്തമായ ആകാശത്തെയും
അവൾ അന്തമില്ലാത്ത കടലിനെയും
പ്രണയിക്കാൻ തുടങ്ങി …..
sreevidyavinod@gmail.com