പയ്യന്നൂർ വിനീത് കുമാർ
അന്ന്
വാക്കുകൊണ്ട് നട്ട മുൾച്ചെടികൾ
കാലങ്ങൾ പിറകിലേക്ക്
വേര് ചുറ്റി
ആദർശങ്ങളുടെ കുപ്പായം തുന്നി
മിടിപ്പുകൾ മൂടിവച്ചു
കൺഗോളങ്ങളിലേക്ക് വീശിയ
വെളിച്ചത്തിലിരുണ്ട് തേങ്ങിയ
മനസ്സ് ചാഞ്ഞുപോയി
ഇന്ന്
ചെറുതിനാൽ പിടിച്ചുവച്ച
വലുതുകൾ തെറ്റുമൂളുന്നു
ഇരുണ്ടപകലുകൾ
കൺമുന്നിൽ നൃത്തംചെയ്യുന്നു
ചത്വരത്തിനുമേൽ പതിച്ച
വാക്യങ്ങൾ നഗരംചുറ്റുന്നു
തെരുവീഥികളിൽ കൈകൾനീട്ടി
പിച്ചതെണ്ടുന്നു
നാളെ
വരിയൊപ്പിച്ച് കളഞ്ഞു
പോയവാക്കുകൾ വായിൽ
ചവച്ചരച്ച് വീർക്കും
തെരുവാടുകൾ,ശ്വാനൻമാർ
കാലിൽ പുഴുത്ത പാടുകൾ
വിരലിൽ തൂമ്പത്തഴമ്പുകൾ
കൃഷിയിൽ കുളിച്ചുകയറി
ചേറുപുതപ്പിനടിയിൽ ചാഞ്ഞേക്കും
പിന്നെയും
എവിടെയോ കണ്ടു
ചെളിയിൽ കുതിർന്ന് ഒരു വാക്ക്
അത്
പ്രതീക്ഷയുടെ വിത്തുകൊട്ട
ചുവന്നതുണിയിൽ
വെളുക്കനെ ചിരി ,
അതെവിടെ നിന്നോ
വന്നെന്റെമേൽ പൊന്നാട ചുറ്റുന്നു