By Sooraj T R
പണ്ട് , കണ്ടാണശ്ശേരിയിലെ തെങ്ങുകൾ ചെത്തുകാരന് മുന്നിൽ തല വളച്ചുകൊടുത്തിരുന്ന ആ കാലം.. ഒരു ദിവസം വട്ടമ്പറമ്പിൽ വേലപ്പൻ കുന്നംകുളത്തിന് അടയ്ക്ക വിൽക്കാൻ പോയി തിരിച്ച് വരികയായിരുന്നു. സമയം നന്നേ വൈകി. മകനൊരു കുപ്പായം തുന്നിക്കാൻ തുണിയൊക്കെ വാങ്ങിയാണ് വരവ്. വില്ലുവണ്ടിപ്പാതയിൽ നിന്ന് അയാൾ തെങ്ങിൻ ത്തോപ്പിലേക്ക് കയറി. മണൽമണ്ണിൽ ചവിട്ടി ഏറെ നീങ്ങിയില്ല, ഒരു പതിനെഞ്ചു തെങ്ങിനപ്പുറം , ഇരുട്ടിൽ ഒരു രൂപം കാണാനായി. ഒരു കൂറ്റൻ നായ!! നെഞ്ചിനൊപ്പം ഉയരം വരും. അതിന്റെ നേരിയ മുരൾച്ച ഈ അകലത്തിലും കേൾക്കാം.
ഒടിയനാണ് മുന്നിലെന്ന് വേലപ്പന് മനസിലായി. ചാവക്കാട്ടെ മാപ്പിളമാർ കച്ചവടത്തിൽ വെല്ലാനാവാത്തതിന്റെ പക പോക്കുന്നതാവാം. വേലപ്പൻ ചുറ്റും നോക്കി. ഒരു കൈതക്കൂട്ടം കണ്ടു. ഉടനെ പോയി രണ്ടു കൈതോല കീറിയെടുത്തു. കൈതത്തടത്തിൽ കിടന്നിരുന്ന കരിഞ്ചാത്ത ചീറിയടുത്തു. വേലപ്പൻ അതിനെ കാൽപ്പാദം കൊണ്ട് കോരിയെറിഞ്ഞു (വട്ടമ്പറമ്പിലുക്കാർക്ക് സർപ്പവിഷം ഏൽക്കില്ല. മറ്റൊരു കഥ).
കീറിയെടുത്ത കൈതോലകൾ പിണച്ചുകെട്ടി വേലപ്പൻ നായയുടെ നേരെ ചെന്നു. അത് രൂക്ഷമായി മുരണ്ട് വാലും വിറപ്പിച്ച് നിലകൊണ്ടു. വേലപ്പൻ കൈതോല വീശി. നായ മനുഷ്യസ്വരത്തിൽ കരഞ്ഞു. കൈതോല വായുവിൽ തലങ്ങും വിലങ്ങും വീണു. നായ മണ്ണിൽ കുഴഞ്ഞുവീണു. വേലപ്പൻ കൈതോല താഴെയിട്ട് വീട്ടിലേക്ക് നടന്നു. പത്തടി നടന്നിട്ട് എന്തോ ആലോചിച്ചുറപ്പിച്ച് അയാൾ ഒരുപിടി പൂഴി വാരി പിന്നോട്ടെറിഞ്ഞു. എന്നിട്ട് ഇപ്രകാരം പറഞ്ഞു, “ഈ മണ്ണ് നിനക്ക് നിഷിദ്ധം. ഈ മണ്ണിൽ വിളയുന്നതും നിനക്ക് നിഷിദ്ധം.”
ഈ കാരണത്താലാണത്രേ നായകൾ ഉജാല* കലക്കിയ വെള്ളംകുപ്പികൾ കാണുമ്പോൾ അടുക്കാത്തത്.
*———*
* ഉജാല കമ്പനി കണ്ടാണശ്ശേരിയിലാണ്.
str6073@gmail.com